Monday, February 21, 2011

സ്വന്തം വീട്ടിലെ അന്യര്‍




പ്രവാസകാലങ്ങള്‍ക്ക്‌ ശേഷം താന്‍ പിച്ചവെച്ചു നടന്ന വീടിനു മുന്നിലെത്തി ആഗമനം അറിയിക്കുമ്പോള്‍ ശ്രദ്ധിച്ചു. കുട്ടിക്കാലത്ത്‌ ആംഗലേയ ഭാഷയില്‍ തങ്കലിപികളില്‍ കടഞ്ഞെടുത്ത്‌ വാതില്‍പടിയില്‍ പിടിപ്പിച്ചിരുന്ന തന്റെ നാമം ചേര്‍ത്തെഴുതിയ ഗൃഹനാമം പറിച്ചെറിയപ്പെട്ടിരിക്കുന്നു. ആര്‍ക്കോ അതൊരു അഭംഗിയായി തോന്നിയിട്ടുണ്ടാകാം. ഒരു പുഞ്ചിരിക്ക്‌ ശ്രമിക്കുമ്പോഴും കണ്ണുകള്‍ ഈറനണിഞ്ഞുപോയി. സ്വന്തം വീട്‌ അന്യമാകുന്ന കാഴ്ച ഒന്നുകൂടി നോക്കിക്കണ്ടു. പ്രവാസി ജീവിതത്തിന്റെ ആദ്യ പുരസ്കാരം തന്റെ ഹൃദയത്തിലേക്ക്‌ അവന്‍ നോക്കി. അത്‌ പ്രതിഷേധിക്കുന്നുണ്ടോ? ഇല്ല. സഹന ശക്തിക്ക്‌ കുറവ്‌ വന്നിട്ടില്ല. മാതാപിതാക്കള്‍ അരുമയില്‍ താലോലിച്ച നാമം രക്തബന്ധങ്ങളാല്‍ തുടച്ച്‌ മാറ്റിയിരിക്കുന്നു. ഒന്നു മനഃപൂര്‍വമായിരിക്കില്ല.
കാലങ്ങള്‍ക്ക്‌ മുമ്പുള്ള മരുഴൂവിലെ വര്‍ണചിത്രങ്ങല്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. ഒരിക്കല്‍ കണ്ണുനീര്‍ വീണു കുതിരുന്നു വികൃതമായ അക്ഷരങ്ങളാല്‍ ഉമ്മയുടെ കത്ത്‌. പൊന്നുമോന്‍ അറിയുന്നതിന്‍ എന്നുള്ള മതൃസ്നേഹം തുളുമ്പുന്ന വരികളിലൂടെ എഴുതുന്നു. ഇളയവന്‌ ഒരു ഓപ്പറേഷന്‍ അത്യാവശ്യമായി നടത്തേണ്ടിയിരിക്കുന്നു. വേഗം തന്നെ പണം എത്തിക്കണം. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അവര്‍ക്ക്‌ അറിയില്ലാല്ലോ ഇവിടുത്തെ അവസ്ഥാ വിശേഷങ്ങള്‍.
നാലക്കവും അഞ്ചക്കവും ശമ്പളം പറ്റുന്ന ഉറ്റ ബന്ധു ജനങ്ങളുടെ അടുത്തേക്ക്‌ പോയി ആവശ്യം പറയാതെ, പുലര്‍ച്ച തന്നെ ഇറങ്ങി നടന്നു. ഇന്നലകളെ പോലെ ഒരു ചുമട്‌ സര്‍ക്കാര്‍ സാക്ഷ്യപത്രങ്ങളുമായി കയറിച്ചെല്ലുന്ന ഇടങ്ങളിലൊക്കെ ഏവരും തന്നെ ഒരുപോലെ ചോദ്യം ആവര്‍ത്തിക്കുന്നു. മുന്‍പരിചയമുണ്ടോ?
അഞ്ചുവര്‍ഷം, പത്തുവര്‍ഷം, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, അങ്ങനെ നീണ്ട ചോദ്യങ്ങളുടെ പട്ടിക തന്നെ നിരത്തുന്നു. നന്ദി പറഞ്ഞു. ഇറങ്ങി നടന്നു. കൈയില്‍ ഒരു ചില്ലിക്കാശുമില്ലാതെ... മരു ഭൂമിയില്‍ കിളിര്‍ത്ത ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കൂടി മൈലുകളൊളം...ചുഴറ്റിയടിക്കുന്ന മണല്‍കാറ്റുകളുടെ ചൂളം വിളികള്‍ക്ക്‌ കാതോര്‍ത്തുകൊണ്ട്‌..വിശപ്പിനും ദാഹത്തിനും ഒരേ ആശ്വാസം. വഴിയരികില്‍ പാകമായി നിന്ന ഈത്തപ്പഴങ്ങള്‍. കണ്ടിട്ടും ആഗ്രഹിച്ചില്ല. അതിന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാന്‍ മിനക്കെടാതെ വീണ്ടും യാത്ര തുടര്‍ന്നു. മരുഭൂമിയില്‍ വേറിട്ടു നിന്ന ഒരു കമ്പനിയിലേക്ക്‌ കയറിച്ചെന്ന് ജോലി അന്വോഷിക്കുമ്പോല്‍ അവിടുത്തെ അധികാരി പറഞ്ഞു. മുന്നുറ്റമ്പത്‌ കിലോമീറ്റര്‍ അകലെ ഒരു ഖനിയില്‍ ജോലിയുണ്ട്‌. എണ്ണഖനിയുടെ ജോലിയാണ്‌. സന്തോഷത്തോടുകൂടി സ്വീകരിച്ചു. അങ്ങനെ കൈയിലിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വെച്ച്‌ കമ്പനി മാനേജറോട്‌ തന്റെ ബുദ്ധിമുട്ട്‌ പറഞ്ഞ്‌ ആവശ്യമായ പൈസ വാങ്ങി നാട്ടിലേക്ക്‌ അയച്ചു. കൂടപ്പിറപ്പിന്റെ ഓപ്പറേഷന്‍ നടക്കട്ടെ. ലോകം കീഴടക്കിയ ആഹ്ലാദമായിരുന്നു അപ്പോള്‍, ഉമ്മയുടെ സന്തോഷമായിരുന്നു എന്റെ സര്‍വതും. പടച്ചവന്‌ സ്തുതിയര്‍പ്പിച്ചു.
നാലുകെട്ട്‌ തറവാട്ടില്‍ ജന്മം കൊണ്ടു എന്നും ഉപ്പാപ്പക്ക്‌ ഒരു സാമ്രാജ്യം തന്നെ ഉണ്ടായിരുന്നെന്നും കാര്യസ്ഥരും ജോലിക്കാരുമായി ഒരു ചെറുസൈന്യം തന്നെ ഉണ്ടായിരുന്നെന്നും അവിടുത്തെ പേരക്കിടാവ്‌ ആണ്‌ താനെന്നും കുടുംബ മഹിമ അവതരിപ്പിച്ചാല്‍ മതിയാകില്ലല്ലോ...ഏത്‌ ജോലിയായാലും ചെയ്യുന്ന ജോലിയെ ആത്മാര്‍ഥമായി സ്നേഹിക്കുക എന്ന ആപ്ത വാക്യം കടമെടുത്ത്‌ എല്ലാറ്റിനും തയ്യാറായി.
പിറ്റേന്ന് പ്രഭാതത്തില്‍ ആറംഗ സംഘവുമായി ഖനിയിലേക്ക്‌ ചെന്നു. ഏല്‍പ്പിച്ചപണിയായുധങ്ങള്‍ തോളിലേറ്റി ഭൂഗര്‍ഭ ഉള്ളറയില്‍ കൂടി ഇരുളിന്റെ ആഴങ്ങളിലേക്ക്‌ ടോര്‍ച്ച്‌ തെളിയിച്ച്‌ അകന്നു പോകുന്ന ഇരുമ്പ്‌ ഏണിയിലൂടെ പതുക്കെ പടിയിറങ്ങി. ഇടക്ക്‌ ശ്വാസം മുട്ട്‌ അനുഭവപ്പെടുമ്പോലെ തോന്നി. ബുദ്ധിമുട്ടാണെങ്കിലും ശ്വസിക്കാം. വീണ്ടും മുന്നോട്ട്‌ തന്നെ പോയി. ഏല്‍പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ച്‌ പടികയറുമ്പോല്‍ ഉള്ളം കൈയില്‍ നിന്നും ഒരു നീറ്റല്‍ അനുഭവപ്പെട്ടു. നോക്കുമ്പോള്‍ ഒരു കഷ്‌ണം മാസംകഷ്ണം അവിടെ നിന്നും പറിഞ്ഞു പോയിരിക്കുന്നു. ജോലിക്കിടയില്‍ അതൊന്നും അറിഞ്ഞിരുന്നില്ല. ജോലിക്കായി കൂടെ വന്നിരുന്ന അഞ്ച്‌ പേരും ഈ ഖനിക്കുള്ളിലെ ജീവന്‍മരണ പോരാട്ടത്തിന്‌ മുതിരാതെ വഴിപിരിഞ്ഞിരുന്നു.

ആദ്യമായി എനിക്ക്‌ കമ്പനി തന്ന ജോലി നിര്‍വഹിച്ചതില്‍ കമ്പനി അധികാരി വിളിച്ച്‌ അനുമോദിച്ചു. സര്‍വകലാശാലകളിലെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടിട്ടാകണം അയാള്‍ എന്നോട്‌ പറഞ്ഞു. ഒരു ജോലിയുടെ ഡയഗ്രം പൂര്‍ത്തിയാക്കി തരണം. ഞാന്‍ ശ്രമിക്കാം എന്നു പറഞ്ഞു അത്‌ കഴിഞ്ഞ്‌ ഞാന്‍, എനിക്ക്‌ വേണ്ടി അനുവദിച്ച താത്കാലിക ക്യാമ്പിലേക്ക്‌ നടന്നു.


പിറ്റേന്നു തന്നെ പറഞ്ഞുതന്നത്‌ അനുസരിച്ചുള്ള ഡയഗ്രം പൂര്‍ത്തിയാക്കി കൊടുത്തപ്പോള്‍ അയാളുടെ കണ്ണുകള്‍ വിടരുന്നത്‌ കണ്ടു. അയാള്‍ പറഞ്ഞു. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും എത്രയോ നന്നയി ഇത്‌ ചെയ്തിരിക്കുന്നു. എന്നിട്ട്‌ പറഞ്ഞു. നിങ്ങളുടെ സ്പോണ്‍സറില്‍ നിന്നും മോചനപത്രം വാങ്ങി വരിക. ഞാന്‍ നന്ദിപറഞ്ഞു അയാളുടെ ഓഫീസ്‌ മുറിക്കുള്ളില്‍ നിന്നും പുറത്തേക്കിറങ്ങി.

വര്‍ഷങ്ങളായി കണ്ടുമുട്ടാത്ത സ്പോണ്‍സറുടെ കൊട്ടാരം പോലുള്ള വീടിന്റെ പടിവാതില്‍ക്കല്‍ അയാളെയും പ്രതീക്ഷിച്ച്‌ മണിക്കൂറുകളോളം നിന്നു. എന്റെ നില്‍പ്‌ കണ്ടിട്ടാകണം അവിടുത്തെ ഒരു പരിചാരകന്‌ ദയ തോന്നി അയാളുടെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. എന്റെ ആവശ്യം പറയവേ തന്നെ അയാള്‍ പറഞ്ഞു. ഇപ്പോള്‍ ഇവിടെ വിസാ നിയമങ്ങള്‍ കര്‍ക്കശമാക്കിയതിനാല്‍, ഒന്നുകില്‍ എന്നോടൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ വിസ ക്യാന്‍സല്‍ ചെയ്യുക. അതു കേട്ടപ്പോള്‍ ഉള്ളില്‍ തേങ്ങലോടു കൂടി ചിരിച്ചു. പക്വത വരാത്ത പ്രയത്തില്‍ മങ്ങിയ കാഴ്ചകള്‍ കണ്ട്‌ തുടങ്ങിയപ്പോള്‍ ചിരിച്ചതുപോലെ.

വിസക്ക്‌ ഒരുലക്ഷത്തോളം ഇന്ത്യന്‍ രൂപ കൊടുത്താണ്‌ നാട്ടില്‍ നിന്ന് സ്വപ്നങ്ങള്‍ മെനഞ്ഞ്‌ പുസ്തകവും പേനയും താഴെവെച്ച്‌ ജോലിയുള്ള വിസയാണ്‌ എന്നുള്ള ഏജന്റിന്റെ പ്രലോഭനങ്ങളില്‍ കുടുങ്ങിയാണ്‌ എത്തിപ്പെട്ടത്‌.

എങ്ങോനിന്നുവന്ന കാറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച്‌ മഗ്രിബ്‌ ബാങ്കിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നു. പടച്ചവന്റെ വിളിക്ക്‌ ഉത്തരം നല്‍കാന്‍ വേണ്ടി ഞാന്‍ മേഘങ്ങളോട്‌ കിന്നാരം പറയുന്ന ഉയര്‍ന്ന മിനാരമുള്ള പള്ളി ലക്ഷ്യമാക്കി നടന്നു.

അംഗശുദ്ധി വരുത്തുമ്പോള്‍ അറിയാതെ ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ മുഖം കഴുകിയ നീര്‍ജലത്തോടെയും ഒഴുകിപ്പോയി. നമസ്കാരം കഴിഞ്ഞ്‌ പുറത്തിറങ്ങി ഏറെ നേരം ആലോചിച്ചതിനുശേഷം വീണ്ടും ഒരു പരീക്ഷണത്തിന്‌ മുതിരാതെ എല്ലാം രാജാധിരാജനായതമ്പുരാനെ ഏല്‍പ്പിച്ച്‌ വീണ്ടും അനിയന്ത്രിതമായ വേഗതിയില്‍ എണ്ണ ഖനിയുടെ ഇരുളില്‍ ആഴങ്ങളിലേക്ക്‌ പാദങ്ങള്‍ ചലിപ്പിച്ചു.







12 comments:

കൂതറHashimܓ said...

നീറുന്ന പ്രവാസ ജീവിതം.
ഒരുകി ഒലിക്കുന്ന മെഴുകുതിയാണ് പ്രവാസി എന്ന് പറയുന്നതില്‍ തെറ്റില്ലാ ല്ലേ

രമേശ്‌ അരൂര്‍ said...

പ്രവാസിയുടെ നൊമ്പരങ്ങള്‍ തീരുന്നേ ഇല്ല..

sm sadique said...

ചിലർക്ക് അങ്ങനെയാണ്, ജീവിതം = സമരം.
അത് പ്രവാസിയായാലും സ്വദേശി ആയാലും

Kadalass said...

ഈ പ്രവാസത്തിനൊരറുതിയുണ്ടാവില്ലെ?
നാടും കുടുമ്പവും വിട്ട് വിരഹത്തിന്റെയും വേദനയുടേയും ഭാരവും പേറിയുള്ള ഈ യാത്രക്ക് ഒരവാസാനം

പ്രവാസിയുടെ നേർക്കഴ്ചകൾ നന്നായെ എഴുതി
ആശംസകൾ!

സാബിബാവ said...

പ്രവാസിതന്നെ പറഞ്ഞു തരുമ്പോള്‍ എഴുത്തിനു നീറ്റലുണ്ടാകും നന്നായി എഴുതി

നസീര്‍ പാങ്ങോട് said...

ഏവര്‍ക്കും സാദരം നന്ദി രേഘപെടുത്തുന്നു.

ബെഞ്ചാലി said...

എല്ലാവരും പ്രവാസ ജീവിതത്തിലാണ്

ബെഞ്ചാലി said...
This comment has been removed by the author.
ബെഞ്ചാലി said...
This comment has been removed by the author.
ഷമീര്‍ തളിക്കുളം said...

പ്രവാസ ജീവിതം തുടര്‍ന്ന് കൊണ്ടേയിരിക്കും; നൊമ്പരങ്ങളും....
നന്നായിരിക്കുന്നു....

നസീര്‍ പാങ്ങോട് said...

എല്ലാ എഴുത്ത്കാര്‍ക്കും നന്ദി

Anonymous said...

നല്ലെഴുത്തുകൾ..